മന്ത്രിക്കെതിരായ പ്രസ്താവന; പ്രതിഷേധം ഉയർന്നപ്പോൾ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Feb 8, 2023, 4:12 PM IST
Highlights

 കേന്ദ്ര ബജറ്റിനെ വിഡി സതീശൻ വിമർശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി  പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ മന്ത്രി എംബി രാജേഷിനെതിരായ വിമർശനത്തിൽ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുകളിൽ നിന്നും താഴെ ഇറങ്ങിയ ആൾ ഇപ്പോ അതിലും താഴെ പോയി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഇതിനെതിരെ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത് വന്നു. 'മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർത്ഥം?' - എന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതോടെ പരാമർശം പിൻവലിച്ച പ്രതിപക്ഷ നേതാവ് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.

മന്ത്രി രാജേഷിന്റെ ബജറ്റുമായി ബന്ധപ്പെട്ട തനിക്കെതിരായ വിമർശനങ്ങളെ കുറിച്ചായിരുന്നു വിഡി സതീശന്റെ പ്രസ്താവന. കേന്ദ്ര ബജറ്റിനെ വിഡി സതീശൻ വിമർശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി  പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകൾ സംബന്ധിച്ച പത്രവാർത്തകളും മറ്റും വിഡി സതീശൻ ഉയർത്തിക്കാട്ടി. തുടർന്നാണ് അദ്ദേഹം മന്ത്രി എംബി രാജേഷ് മുകളിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ അതിലും താഴെ പോയി എന്ന പ്രസ്താവന നടത്തിയത്. ഇതിൽ ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.

ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ വിമർശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ജിഎസ്‌ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ച സമയത്ത് കേരളം നികുതി ഘടന ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയപ്പെട്ടു. കള്ള കച്ചവടം നടക്കുന്നു. സ്വർണ കള്ള കച്ചവടം വ്യാപകമാണ്. വരുമാനം എവിടെപ്പോയി? ബാറുകളുടെ എണ്ണം കൂടി. പക്ഷെ ടേൺ ടാക്സ് ഇടിഞ്ഞു. ഇക്കാര്യം സർക്കാർ പരിശോധിച്ചില്ല. 39,000 കോടിയിലധികം വരുമാന കമ്മി ഗ്രാന്റ് കിട്ടി. കേന്ദ്രം ഇത് നൽകി. ജി എസ് ടി നഷ്ട പരിഹാരം കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനത്തിൽ നിന്നും ജനം മയക്കു മരുന്നിലേക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന  നികുതി വർധനവിലൂടെ 5000 കോടി രൂപ കേരളത്തിന് കിട്ടി. സെസ് കൂട്ടിയത് വഴി 6000 കോടി കിട്ടി. ഭൂമി ന്യായവില അശാസ്ത്രീയമാണ്.  ഈ ബജറ്റിൽ വിപണിയെ ഉത്തേജിപ്പിക്കുന്നില്ല. വിപണിയെ കെടുത്തുന്ന ബജറ്റാണിത്. കിഫ്ബി വെള്ളാനയാണ്. കിഫ്ബിയുടെ കടബാധ്യത ഇനി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരും. ഇതോടെ കിഫ്ബി അപ്രസക്തമാകും. കിഫ്ബി ഇനി അധിക ബാധ്യതയാവും. അന്യായ നികുതികൾ പിൻവലിക്കണം. ഇന്ധന സെസ് പിൻവലിക്കണം. ഭൂമി ന്യായവില വർദ്ധനവ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

click me!