
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഇടത് നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അതിജീവിത നമുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണം. അവർ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ ഭരണമുന്നണിക്കെതിരെ ഗുരുതര ആരോപണമുണ്ട്. അത് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണനും എം എം മണിയും അതീജിവിതയെ വളഞ്ഞു വച്ച് ആക്രമിച്ചു. ഈ മാസം 30ന് കേസിലെ തുടരന്വേഷണ സമയം അവസാനിക്കുകയാണ്. അതുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. അതിന് രാഷ്ട്രീയം കൽപ്പിച്ച് യുഡിഎഫിന്റെ തലയിൽ കെട്ടിവച്ചു. ഇടത് നേതാക്കൾ നടത്തിയ പരാമർശത്തിന് മാപ്പുപറയണം. ഹർജിയിൽ ദുരൂഹതയുണ്ടെന്നാണ് കോടിയേരി പറഞ്ഞത്. അങ്ങനെ ദുരൂഹതയുള്ള കേസിൽ ഒരാളെ എന്തിന് മുഖ്യമന്ത്രി കണ്ടു. കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തണം. കണ്ണിൽ എണ്ണ ഒഴിച്ച് യുഡിഎഫ് അവൾക്കൊപ്പമുണ്ടാകും.
പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കാരണം കോടതിയുടെ ഇടപെടലാണ്. ആദ്യം സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ല. ജാമ്യം ലഭിക്കാവുന്ന സാഹചര്യം സർക്കാർ ഒരുക്കി. പി.സി.ജോർജിന് വീര പരിവേഷം നൽകി. പുഷ്പ പരവതിനി വിരിച്ച് സംഘ പരിവാർ സംഘടനകൾക്ക് സ്വീകരിക്കാൻ അവസരമൊരുക്കി. പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തപ്പോഴാണ് മുഖ്യമന്ത്രി മിണ്ടിയത്. ഒരു വർഗീയ വാദികളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല. അങ്ങനെയുള്ളവരുടെ വോട്ട് വേണ്ട. അതില്ലാതെ യുഡിഎഫ് തൃക്കാക്കരയിൽ ജയിക്കും.
ജോർജും ബിജെപിയും സിപിഎമ്മും ചേർന്ന് നാടകം കളിക്കുകയാണ്. ജോർജിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്താൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതിയ ആളാണ് താൻ. പക്ഷേ അന്ന് ജോർജിന് സർക്കാർ പുഷ്പ പരവതാനിയാണ് വിരിച്ചത്. ജോർജിനെ കെട്ടിപിടിച്ച് അനുഗ്രഹം വാങ്ങിയ ആളാണ് തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി. പിഡിപി പിന്തുണ എൽഡിഎഫിനാണ്. പിഡിപി വർഗീയ കക്ഷിയല്ലെന്നാണ് കോടിയേരി പറയുന്നത്. മന്ത്രിമാരെയും മുൻ മന്ത്രിമാരെയും ഇടതുപക്ഷം വർഗീയ കക്ഷികളുമായി വില പേശാൻ നിയോഗിച്ചിരിക്കുകയാണ് എന്നും വി ഡി സതീശൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam