
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുത്, അതായിരിക്കും ഇനി യുഡിഎഫിന്‍റെ പ്രചാരണ ചിത്രം, ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. അത് പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തില്‍ കേസെടുക്കണം. ഗണേഷിന്‍റെ രാജി ചോദിച്ചു വാങ്ങണം. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്‍റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്ന് കാട്ടപ്പെട്ടു. കോൺഗ്രസിന്‍റെ പ്രവൃത്തിയും വാക്കും ഒന്നാണെന്ന് പറഞ്ഞ സതീശൻ കുറ്റം നടന്നെന്ന് അറിഞ്ഞാൽ പൊലീസ് ചെയ്യേണ്ടത് എന്താണെന്ന ചോദ്യവുമുയർത്തി. മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന ഭാര്യ ബിന്ദുമേനോന്‍റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു. പുറത്തുപറയാൻ പോലും പറ്റാത്ത കാര്യമാണ്. ഫോട്ടോകൾ എടുത്തിരുന്നു. അത് കയ്യിലുണ്ട്. പിന്നാലെ പൊലീസിനെ വിളിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ബിന്ദു തുറന്നു പറഞ്ഞിരുന്നത്. പിന്നാലെ ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിന്ദുമേനോനെ വിളിച്ച് ക്ഷമാപണം നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരിക്കുകയാണ് ഗണേഷ് കുമാർ. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാൽ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതിൽ മുന്നണിയിൽ സിപിഐയ്ക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam