
തിരുവനന്തപുരം: വർഗീയതയോട് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."വർഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല. മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും, ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായ നേട്ടങ്ങൾ നോക്കിയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിലും സതീശൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു.എൻ.എസ്.എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യു.ഡി.എഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനകളോടല്ല, മറിച്ച് ചില നിലപാടുകളോടാണ് തന്റെ വിയോജിപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു. സ്ഥാനാർഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നൽകുന്നത്. അൻവറിന്‍റെ കാര്യത്തിൽ യു ഡി എഫിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന് കൂടിയാണ് സതീശൻ നൽകുന്ന സന്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam