വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക കൊടു ചാമുണ്ഡി നഗര്‍ സ്വദേശി പ്രസാദ് (48), മൈസൂര്‍ എച്ച്.ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന് വിളിക്കുന്ന ഫയാസ് അഹമ്മദ് (57) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധിയായ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവര്‍. ഒരു കവര്‍ച്ചാക്കേസില്‍ കര്‍ണാടക പോലീസ് ആണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് പൂട്ടിക്കിടുന്ന വീട്ടില്‍ നിന്നും ആഭരണം കവര്‍ന്നത് ഇവരാണെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടക പോലീസ് ചാവക്കാട് പോലീസിനെ വിവരം നല്‍കുന്നത്.

പ്രതികളെ അടുത്ത ദിവസം ചാവക്കാട്ട് എത്തിക്കും. കഴിഞ്ഞ ജൂലൈ 12-ന് വൈകീട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ കരീമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. തൃശ്ശൂരിലുള്ള സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോയി മടങ്ങിയെത്തിയപ്പോഴാണ് അബ്ദുള്‍ കരീം മോഷണവിവരം അറിയുന്നത്. വീട്ടിലെ സ്റ്റീല്‍ അലമാര തകര്‍ത്ത്, അതിലെ പ്രധാന അറയില്‍ സൂക്ഷിച്ചിരുന്ന ആറര പവന്‍ സ്വര്‍ണം (സ്വര്‍ണ്ണ മോതിരങ്ങള്‍, മാല, ലോക്കറ്റ്, സ്വര്‍ണ്ണ കോയിനുകള്‍) 5,500 രൂപ എന്നിവയാണ് സംഘം കവര്‍ന്നത്.