
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോൽപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് 15, പരസ്യ പ്രചാരണ ദിവസങ്ങൾ മാത്രമാണ് ഇനി സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്. ഉച്ച തിരിഞ്ഞു മൂന്നുമണി വരെയാണ് പത്രിക നൽകാനുള്ള സമയം. വ്യാഴാഴ്ചവരെ പത്രിക പിൻവലിക്കാം.
സംസ്ഥാനത്ത് ഇതുവരെ 341 സ്ഥാനാർഥികൾക്കായി 607 പത്രിക സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ പത്രികകൾ തൃശൂർ ജില്ലയിൽ ആണ്, 87. ഏറ്റവും കുറവ് പത്രിക പത്തനംതിട്ടയിൽ, 11 പത്രികകൾ. അവസാന ദിനമായ ഇന്ന് മിക്കയിടത്തും കൂട്ട പത്രികാസമർപ്പണം നടക്കും. പല പ്രധാന മണ്ഡലങ്ങളിലും മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഇന്നാണ് പത്രിക നൽകുക. പരസ്യ പ്രചാരണത്തിന് ഇനി പതിനഞ്ച് ദിവസം ആണ് സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയില്ല. ഈ മാസം പതിനഞ്ചുവരെ ലഭിച്ച അപേക്ഷകൾ ആകും സപ്ലിമെന്ററി വോട്ടർപട്ടികയിൽ ഉണ്ടാവുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam