കാലടി വി സി സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 പേരെ റിമാൻഡ് ചെയ്തു. കള്ളക്കേസെടുത്ത് സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു
കൊച്ചി: കാലടി സർവകലാശാലയിൽ വി സി സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതും കലാപവുമടക്കം ചുമത്തിയെടുത്ത കേസിൽ 4 എസ് എഫ് ഐ പ്രവർത്തകർ ഇതിനകം റിമാൻഡിലായി. എസ് എഫ് ഐയുടേത് പ്രാകൃത സമരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ കള്ളക്കേസുകൊണ്ട് സമരം അടിച്ചമർത്താൻ സമ്മതിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.
വിശദവിവരങ്ങൾ
പൊലീസിനു മേലുള്ള കടുത്ത സമ്മർദ്ദത്തിനും ഡി ജി പിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണറുടെ നിർദേശത്തിനും പിന്നാലെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. 3 ദിവസം മുൻപ് നടന്ന എസ് എഫ് ഐ പ്രതിഷേധത്തിനെതിരെയാണ് പൊലീസിന്റെ നടപടി. സിസാ തോമസിന്റെപരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കലടക്കം ചുമത്തി എടുത്ത കേസിൽ ഇന്നലെയാണ് 4 എസ് എഫ് ഐ പ്രവർത്തകരെ വീട് കയറി അറസ്റ്റ് ചെയ്തത്. സിൻഡിക്കറ്റ് യോഗം കഴിഞ്ഞു പുറത്ത് ഇറങ്ങിയ തന്നെ തടഞ്ഞു വച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, മുടിയിൽ പിടിച്ചു വലിച്ചു എന്നടക്കം സിസ തോമസിന്റെ പരാതിയിലുണ്ട് പ്രതീകാത്മകമായി ശവസംസ്കാരം നടത്തി എന്നും ആരോപിച്ചിരുന്നു. എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം മെബിൻ ജോസ്, പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്തെത്തിയത്. എന്നാൽ കള്ളക്കേസിലൂടെ സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് നീക്കം അനുവദിക്കില്ലെന്നാണ് അറസ്റ്റിലായവരും എസ് എഫ് ഐ നേതാക്കളും പ്രതികരിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ഇന്ന് പഠിപ്പ് മുടക്കി. സംസ്ഥാന സെക്രട്ടറിയടക്കം എത്തി പ്രതിഷേധം ശക്തമാക്കി, നിരാഹാര സമരം ഉൾപ്പെടെ തുടർ സമര പരിപാടികളും ഉടൻ തീരുമാനിക്കും. അതിനിടെ നടപടിയെടുത്തൽ തീർത്തുകളയുമെന്ന് എസ് എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി കാലടി സർവകലാശാല പി ആർ ഒ ആരോപിച്ചു. പതിനാലാം തിയതി നടന്ന സംഭവത്തിൽ പി ആർ ഒ ജലീഷ് പീറ്റർ രജിസ്ട്രാർക്ക് പരാതി നൽകി.
