
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരായ പി എഫ് ഐ പരാമർശത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്ജ് രംഗത്ത്. സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം പടര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്നും വികൃതമനസ്സില്‍ നിന്നുള്ള വിഷവാക്കുകളാണിതെന്നും വീണ പറഞ്ഞു. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്നും, പൊതുപ്രവര്‍ത്തകന്‍റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ മന്ത്രി റിയാസിനെതിരെ നടത്തിയതെന്നും വീണ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
വീണാ ജോർജ്ജിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയത് സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം പടര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതാണ്. വികൃതമനസ്സില്‍ നിന്നുള്ള വിഷവാക്കുകളാണിത്. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് കെ സുരേന്ദ്രന്‍. പൊതുപ്രവര്‍ത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണിത്. അങ്ങേയറ്റം അപലപനീയമാണ്. കെ.സുരേന്ദ്രന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം.
അതേസമയം നേരത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അഡ്വ. പി എ മുഹമ്മദ് റിയാസ് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റിനെ ഓർമ്മിച്ചുകൊണ്ടാണ് ശിവൻകുട്ടി വിമർശനവുമായി രംഗത്തെത്തിയത്. എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓർമ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങൾ തിരസ്കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രൻ. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലർന്ന വിദ്വേഷമാണ് ഉള്ളത് എന്നാണ് കരുതുന്നത്.മുഹമ്മദ് റിയാസിന് കെ സുരേന്ദ്രന്റെ സർട്ടിഫിക്കറ്റ് വേണ്ട. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് മുഹമ്മദ് റിയാസെന്നും ശിവൻകുട്ടി ചൂണ്ടികാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam