
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി (31) രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം: ആശുപത്രിയിലേക്ക് മാറ്റി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു യോഗം വിളിച്ച് ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചുപേർക്കും മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam