
ആലപ്പുഴ: കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ ഇങ്ങനെ തീരുമാനമെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം, സുധാകരനെ വെട്ടിനിരത്താൻ തെക്കൻ ജില്ലക്കാരായ കോൺഗ്രസ് നേതാക്കൾ ഒന്നിച്ചുവെന്നും കുറ്റപ്പെടുത്തി.
'സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കും എന്നാണ് കേൾക്കുന്നത്. അങ്ങനെ എങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ആകും സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി. ആരാണ് ആന്റോ ആന്റണി? ഇപ്പോൾ നടക്കുന്നത് ഓപ്പറേഷൻ സുധാകരൻ. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ സുധാകരനെ മാറ്റുന്നത് എന്തിനാണ്? ആന്റണിയുടെ മകനാണ് ആൻ്റോ ആൻ്റണിയുടെ ഐശ്വര്യം. ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടുമായിരുന്നു.'
'സുധാകരനെ വെട്ടി നിരത്താൻ തെക്കൻ ജില്ലക്കാരായ നേതാക്കൾ കോൺഗ്രസിൽ ഒന്നിച്ചു. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ കെ സുധാകരനെ മാറ്റുമോ? കോൺഗ്രസിൽ ഒരു യുദ്ധത്തിനു വഴിയുണ്ടാക്കുമോ? കെ സുധാകരനെ മാറ്റരുത്. കെ മുരളീധരൻ മിടുക്കനായ നേതാവെന്ന് തെളിയിച്ചതാണ്. എന്താ മുരളീധരനെ കെപിസിസി പ്രസിഡൻ്റാക്കാത്തത്? സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്കാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളവർക്ക് കണ്ടകശനിയാണ്. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. എന്നാൽ ബൊമ്മകളെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആവശ്യം, കഴിവുള്ളവനെ വേണ്ട.' വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് നീക്കത്തെ വെള്ളാപ്പള്ളി വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാർക്ക് അഭിമാനമെന്നും പാകിസ്ഥാനെ ഇന്ത്യൻ സൈന്യം നിലം പരിശാക്കിയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ അഭിനന്ദിക്കാം, നമുക്ക് അഭിമാനിക്കാം. എന്നാൽ നമ്മൾ ഇനിയും സൂക്ഷിക്കണം. തിരിച്ചടി ഇനിയും കൊടുക്കേണ്ടി വന്നാൽ ഇന്ത്യക്കാർ എല്ലാ പിന്തുണയും കൊടുക്കണം. സൈന്യത്തിന്ന് എല്ലാ ആത്മബലവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam