ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നു: ഇപി ജയരാജനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

By Web TeamFirst Published Apr 29, 2024, 6:08 PM IST
Highlights

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ അത്ഭുതകരമായ വളർച്ച എൻഡിഎയ്ക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു

കൊല്ലം: ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശോഭ സുരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങളിൽ ശരി ഉണ്ടെന്ന് ഇപി തന്നെ സമ്മതിച്ചു. ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലാത്ത ആളാണ് ഇപി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാവാണെന്ന കാര്യം അദ്ദേഹം ഓർക്കണമായിരുന്നു. ബിജെപി നേതാക്കളെ കണ്ടെങ്കിൽ അക്കാര്യം പാർട്ടിയിൽ അദ്ദേഹം റിപ്പോർട്ട് ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ അത്ഭുതകരമായ വളർച്ച എൻഡിഎയ്ക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ല. അതിനെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ല. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി നടൻ എം മുകേഷ് ഈഴവൻ ആയതുകൊണ്ട് എല്ലാവരും വോട്ട് ചെയ്യണമെന്നില്ല. ഈഴവൻ ആണെന്ന് കൂടി തോന്നിയാലേ വോട്ട് കിട്ടൂ. ആലപ്പുഴയിൽ കടുത്ത മത്സരമാണ് നടന്നത്. ശോഭാ സുരേന്ദ്രൻ്റെ വോട്ട് നിർണായകമാണ്. എല്ലാ ഈഴവരും തുഷാറിന് വോട്ട് ചെയ്യില്ലെന്നാണ് പറഞ്ഞത്. എല്ലാ ഈഴവരും വോട്ട് ചെയ്താൽ തുഷാർ ജയിക്കും. സുരേഷ് ഗോപി തോൽക്കുമെന്ന് മനസിലായത് സുരേഷ് ഗോപിയുടെ സംസാരത്തിൽ നിന്നാണ്. അതിൻ്റെ പേരിൽ തന്നെ ക്രൂശിക്കേണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!