ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അൻസർ പൊലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതിയാണ് അൻസർ. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞത്തിൽ ഒരാൾ അൻസറായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി.
കേസിലെ രണ്ടാം പ്രതിയായ അൻസർ കൊലപാതക സംഘത്തിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അറിയിച്ചു. അൻസർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി. എന്നാല്‍, അൻസാണ് ആക്രമിച്ചതെന്ന് സാക്ഷികൾ പറയുന്നു. ഈ വൈരുദ്ധ്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരുന്നത്.
അതിനിടെ, ആക്രമണത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പങ്ക് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. അപ്പൂസും ഷഹിനും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പൊലീസ് ഒഴിവാക്കിയെന്ന് നേതാക്കൾ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ആരോപിച്ചു.