Latest Videos

നിയമസഭയ്ക്ക് അകത്തെ പ്രതിഷേധം; ചട്ടലംഘനം ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകി സജി ചെറിയാൻ

By Web TeamFirst Published Jun 27, 2022, 10:22 PM IST
Highlights

സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. 

തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധം ചട്ടലംഘനം ആണെന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പ്രതിപക്ഷ എംഎൽഎമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്ന് ആരോപിച്ചാണ് പരാതി. സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കർക്ക് പരാതി നൽകിയത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചുതകർത്തതിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ നടത്തിയത്. ചോദ്യോത്തര വേള തുടങ്ങിയ സമയത്ത് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയർത്തി. സഭാ നടപടികൾ നിർത്തിവെച്ചിട്ടും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നേർക്ക് നേർ പോർവിളി നടത്തി. പ്രതിഷേധം കനത്തതോടെ നടപടികൾ വേഗത്തിലാക്കി നിയമസഭയുടെ ആദ്യദിവസം പിരിഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടും മറുപടി കേൾക്കാത്ത പ്രതിപക്ഷ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നിയമസഭയിൽ അതിക്രമം കാണിക്കാൻ ആഹ്വാനം കാണിച്ചവരുടെ ഉപദേശം വേണ്ടെന്നായിരുന്നു വിഡി സതീശന്‍റെ മറുപടി.

ആദ്യ ദിവസം തന്നെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്. കറുത്ത ഷർട്ടും മാസ്ക്കും ധരിച്ചാണ് യുവ എംഎൽഎമാരുടെ സംഘം നിയമസഭയിലെത്തിയത്. നടുക്കളത്തിലും സ്പീക്കർക്ക് മുന്നിലും പ്രതിപക്ഷ സംഘം പ്ലക്കർഡുകയർത്തിയെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎ അയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ബഹളവും പ്രതിഷേധവും തുടർന്നതോടെ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞതായും സ്പീക്കർ അറിയിച്ചു. ഇതോടെ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. 

click me!