
തിരുവനന്തപുരം: തീരാ നോവായി ഡോക്ടർ വന്ദന ദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് കുത്തിക്കൊന്ന യുവ ഡോക്ടർ വന്ദന കൊല്ലപ്പെടും മുമ്പ് ആശുപത്രിയിൽ ചികിത്സ നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊല്ലപ്പെടുന്നതിന് അല്പം മുൻപ് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വെച്ച് സന്ദീപിന് ചികിത്സ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സന്ദീപിന് അരികിൽ ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിനൊപ്പം ഡോക്ടർ വന്ദന നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ; വിലങ്ങില്ലാത്തതിൽ എഡിജിപിയുടെ വിശദീകരണം
ഇന്ന് പുലർച്ചെയാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായത്. സർജൻ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണമാണ് ഉയരുന്നത്. വിലങ്ങണിയിക്കാതെ അക്രമിയെ ആശുപത്രിയിലെത്തിച്ചതിൽ വീഴ്ചയുണ്ടായെന്നാണ് പൊതുവിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam