ഹോർട്ടികോർപ്പിൽ വൻ ക്രമക്കേട്; സബ്സിഡി തുക അന്യ സംസ്ഥാന ഏജന്‍റുമാരുടെ പോക്കറ്റിലായി

By Web TeamFirst Published Mar 11, 2020, 7:33 PM IST
Highlights

കമ്മീഷൻ തട്ടാനായി ആവശ്യത്തിലും അധികം പച്ചക്കറി സംഭരിച്ചതായും വിജിലൻസ് സംശയിക്കുന്നു. ഇത്തരത്തിൽ സംഭരിച്ച് വച്ച് അഴുകിയ പച്ചക്കറി ആനയറയിലുള്ള മൊത്ത വിതരണ കേന്ദ്രത്തിൽ കുഴിച്ചുമൂടിയതായും കണ്ടെത്തി. 

തിരുവനന്തപുരം: ഹോർട്ടികോർപ്പിൽ വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. കർഷകർക്ക് നൽകേണ്ട സബ്സിഡി വകമാറ്റിയായി അന്വേഷണത്തിൽ കണ്ടെത്തി. സബ്സിഡി പണം ഇതര സംസ്ഥാന ഏജന്‍റുമാർ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ അഴിമതിക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥന് 8 ജില്ലകളുടെ ചുമതല നൽകി. 

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയെന്നാണ് സൂചന. സബ്സിഡി പണം തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവടങ്ങളിലെ ഏജന്‍റുമാരുടെ കീശയിലേക്കാണ് പോയതെന്നാണ് കണ്ടെത്തൽ. സർക്കാർ അനുമതിയില്ലാതെ രണ്ട് ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തിയതായും വിജിലൻസ് കണ്ടെത്തി. അനാവശ്യമായി പച്ചക്കറികൾ വാങ്ങി കുഴിച്ചുമൂടിയതായും സംശയമുണ്ട്. 

സംസ്ഥാനത്തെ കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ്പ് വഴി വിൽപ്പന നടത്താനായിരുന്നു സർക്കാരിന്‍റെ നിർദ്ദേശം. ഇതിനായി 15 കോടിലധികം രൂപ സബ്സിഡി ഇനത്തിൽ ഹോർട്ടികോർപ്പിന് നൽകിയിരുന്നു. പക്ഷെ സബ്സിഡി പണം സംസ്ഥാന കർഷകരിലേക്ക് എത്തിയിട്ടില്ലെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 

കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി, മൈസൂർ എന്നിവടങ്ങളില്‍ പച്ചക്കറി കച്ചവട ഏജൻസികളിലേക്കാണ് ഈ പണം പോയിരിക്കുന്നത്. കമ്മീഷൻ തട്ടാനായി ആവശ്യത്തിലും അധികം പച്ചക്കറി സംഭരിച്ചതായും വിജിലൻസ് സംശയിക്കുന്നു. ഇത്തരത്തിൽ സംഭരിച്ച് വച്ച് അഴുകിയ പച്ചക്കറി ആനയറയിലുള്ള മൊത്ത വിതരണ കേന്ദ്രത്തിൽ കുഴിച്ചുമൂടിയതായും കണ്ടെത്തി. കമ്മീഷൻ തട്ടാനായി ആവശ്യത്തിലും അധികം പച്ചക്കറി സംഭരിച്ചതായും വിജിലൻസ് സംശയിക്കുന്നു. ഇത്തരത്തിൽ സംഭരിച്ച് വച്ച് അഴുകിയ പച്ചക്കറി ആനയറയിലുള്ള മൊത്ത വിതരണ കേന്ദ്രത്തിൽ കുഴിച്ചുമൂടിയതായും കണ്ടെത്തി. 

അഴിമതിക്ക് മൂന്നു പ്രാവശ്യം അച്ചക്കട നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എട്ടു ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. ഇതുകൂടാതെ ജനറൽ മാനേജറും റീജിയണൽ മാനേജറും നടത്തിയ ചൈന യാത്രയും സംശയത്തിന്‍റെ നിഴലിലാണ്. സർക്കാർ അനുമതിയില്ലാതെയാണ് യാത്രയെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക നിഗമനം. പച്ചക്കറി ഏജന്‍റുമാരുടെ സ്പോണ്‍സർഷിപ്പിലാണ് യാത്രയെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.

ഇതിന് കൂടുതൽ പരിശോധന ആവശ്യമാണെന്ന് വിജിലൻസ് വൃത്തങ്ങള്‍ പറഞ്ഞു. പൂജപ്പുരയിലുള്ള ഹോർട്ടികോർപ്പ് ആസ്ഥാനത്തും, ആനയറിലുള്ള സംഭരണ കേന്ദ്രത്തിലുമായിരുന്നു റെയ്ഡ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി കെ ഇ ബൈജുവിന് ലഭിച്ച പരാതിയിൽ രഹസ്യ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്. 

click me!