
കോഴിക്കോട് : കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. ഒരേസമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറായ ദിലീപിന്റെ കോർപ്പറേഷനിലെ ഓഫീസിലും, വയനാട്ടിൽ വാങ്ങിയ മറ്റൊരു വീട്ടിലും റിസോട്ടിലുമാണ് ഒരേ സമയം പരിശോധന പുരോഗമിക്കുന്നത്. വിജിലൻസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്.
അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പർ അനുവദിക്കുക, നിയമലംഘനം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണവും ആരോപണവും ഏറെ നേരിട്ടിട്ടുളള കോഴിക്കോട് കോര്‍പറേഷനിലെ പ്രധാന ഉദ്യോഗസ്ഥന്‍ തന്നെ ഒടുവില്‍ വിജിലന്‍സിന്‍റെ വലയിലാകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജീനീയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ദിലീപ് എംഎസ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലെ ദിലിപീന്‍റെ ഓഫീസിലെത്തി വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് കോഴിക്കോട് ചക്കോരത്ത് കുളത്തെയും വയനാട് അമ്മായിപ്പാലത്തെയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തിയത്.
പരിശോധനയില്‍ സ്ഥിര നിക്ഷേപങ്ങളുടെയും സര്‍വീസ് കാലയളവില്‍ വാങ്ങിക്കൂട്ടിയ വസ്തുവകകളുടെയും രേഖകള്‍ വിജിലന്‍സിന് കിട്ടിയതായാണ് വിവരം. നേരത്തെ വയനാട്ടിലെ ഇടുക്കിയിലും തിരുവനന്തപുരത്തും ജോലി ചെയ്തിട്ടുളള ദിലീപ് 2022ലാണ് കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജീനീയറായി ചുമതലയേറ്റത്. തീപ്പിടുത്തവും അനധികൃത നിര്‍മാണങ്ങളുമടക്കം കോര്‍പറേഷനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിജിലന്‍സ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam