
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും മൊഴി നൽകി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺണഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു
അതേ സമയം, കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയതിൽ സർവത്ര ആശയക്കുഴപ്പമാണ്. ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്നാണ് ആനാവൂർ നാഗപ്പൻ നൽകിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് നേരിട്ട് മൊഴി നൽകാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്.
പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞല്ലേ, മേയറും പറഞ്ഞിട്ടുണ്ടോല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിൻെറ പ്രതികരണമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ജില്ലാ സെക്രട്ടറി മൊഴി തരാതെ മുങ്ങിയെന്ന ആക്ഷേപം ഒഴിവാക്കാനാണാ നേരിട്ട് തന്നെ മൊഴി നൽകിയെന്ന ആനാവൂരിൻറെ വിശദീകരണമെന്നാണ് സൂചന. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലും മൊഴി നൽകാതെ ഒളിച്ചുകളി തുടരുകയാണ്.
അതേ സമയം സംസ്ഥാനം തന്നെ ചർച്ച ചെയ്യുന്ന വിവാദകേസ് അന്വേഷണത്തിൽ എന്താണ് സംഭവിക്കുന്നതിൽ ദുരൂഹത കൂടുകയാണ്. ആരാണ് സത്യം മറച്ചുവെക്കുന്നതെന്ന് വ്യക്തമല്ല. നിയമനത്തിന് കത്ത് തയ്യാറാക്കി എനന് സമ്മതിച്ച ഡിആർ അനിൽ ഇതുവരെ മൊഴി നൽകാനും തയ്യാറാകുന്നില്ല. പ്രാഥമിക അന്വേഷണം മാത്രമായതിനാൽ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നൽകിയും നിർബന്ധിച്ചും മൊഴി രേഖപ്പെടുത്താൻ കഴിയില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം നടക്കാത്തതാണ് യഥാർത്ഥ പ്രശ്നം.
കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam