പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നുമായിരുന്നു എ വിജയരാഘവന്റെ പ്രതികരണം.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും. പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നുമായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
അതേ സമയം ശബരിമല സെറ്റിൽ ചെയ്ത വിഷയമാണെന്നായിരുന്നു എസ് രാമചന്ദ്രൻ പിള്ളയുടെ പ്രതികരണം. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. വിമർശിക്കാൻ എൻഎസ്എസിന് ജനാധിപത്യ പരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല: 2018 ലെ സംഭവങ്ങളിൽ ഖേദപ്രകടനവുമായി കടകംപള്ളി, മുതലക്കണ്ണീരെന്ന് കെ സുരേന്ദ്രൻ
2018 ലെ സംഭവങ്ങളിൽ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. മുതലക്കണ്ണീര് ആണെന്ന് ആക്ഷേപവുമായി ബിജെപി അടക്കം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.