നിയമം നേരത്തെ സിപിഎം ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, താർക്കിക പ്രാധാന്യമാണ് ചോദ്യമെന്നായിരുന്നു വിജയരാഘവൻ്റെ മറുപടി.
തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ ആശങ്കകൾ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃക. അതാണ് ഇപ്പോൾ ഉണ്ടായതെന്ന് വിജയരാഘവൻ പ്രതികരിച്ചു. പൊലീസ് ഭേദഗതി നിയമത്തില്‍ ഉയർന്ന് വന്ന സദുദ്ദേശപരമായ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമം സിപിഎം നേരത്തെ ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, താർക്കിക പ്രാധാന്യമാണ് ചോദ്യമെന്നായിരുന്നു വിജയരാഘവൻ്റെ മറുപടി.
വികേന്ദ്രീകരണ ആസൂത്രണത്തിന് രൂപവും പിന്തുണയും നൽകിയത് ഇടത് സർക്കാരുകളാണ്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളില്‍ വിഘാതമേൽപ്പിച്ച് കേന്ദ്രം മുന്നേറുകയാണെന്ന് വിജയരാഘവൻ വിമര്‍ശിച്ചു. അതിന് ഒപ്പം യുഡിഎഫ് നിൽക്കുന്നു. ബിജെപിക്കൊപ്പമാണ് യുഡിഎഫ്. അധികാരമുപയോഗിച്ച് മുഖ്യമന്ത്രിക്ക് എതിരെ വരെ നീങ്ങുകയാണ്. ഇതിനെതിരെ പ്രതിരോധം തീർക്കുകയാണ് ഇടത് മുന്നണിയെന്നും തുടർ ഭരണം വരണമെന്ന സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോട്ട് നീങ്ങുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.