''അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് നിലപാട്; പാർട്ടി അനുപമക്കൊപ്പമെന്ന് വിജയരാഘവൻ

By Web TeamFirst Published Oct 23, 2021, 10:43 AM IST
Highlights

തെറ്റായ ഒരു നടപടിയേയും പിന്താങ്ങില്ല, പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ല, പാർട്ടിയുടെ ശ്രദ്ധയിൽ വിഷയം നേരത്തെ വന്നിരുന്നില്ല. ഇതാണ് വിജയരാഘവൻ്റെ നിലപാട്

ദില്ലി: കുഞ്ഞിനെ അനുപമയറിയാതെ (anupama) ദത്ത് നൽകിയ വിഷയത്തിൽ പാർട്ടി അമ്മയ്ക്കൊപ്പം തന്നെയാണെന്ന് സിപിഎം സെക്രട്ടറി ഇൻ ചാ‍‌‍ർജ് ജി വിജയരാഘവൻ (g vijayaraghavan). അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് നിലപാട്. പാർട്ടിക്ക് ഇടപെടാനാകില്ലെന്നും നിയപരമായി പരിഹരിക്കേണ്ട വിഷയമാണിതെന്നും വിജയരാ​ഘവൻ ദില്ലിയിൽ പറഞ്ഞു. നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നത് അടിസ്ഥാനരഹിതമാണെന്നും സിപിഎം(cpm) നേതാവ് പറയുന്നു. 

തെറ്റായ ഒരു നടപടിയേയും പിന്താങ്ങില്ല, പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ല, പാർട്ടിയുടെ ശ്രദ്ധയിൽ വിഷയം നേരത്തെ വന്നിരുന്നില്ല. ഇതാണ് വിജയരാഘവൻ്റെ നിലപാട്. പാ‌ർട്ടിയും സ‌‍ർക്കാരും എല്ലാ നിയമ സഹായങ്ങളും അവർക്ക് നൽകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവൻ പറയുന്നു. 

അനുപമയോടൊപ്പമാണ് പാർട്ടിയും സർക്കാരുമെന്ന് പി കെ ശ്രീമതിയും ഇന്ന് ആവ‍ർത്തിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രി ഇടപെട്ടിട്ടുണ്ട്. ബൃന്ദ കാരാട്ട് വഴിയാണ് വിഷയം അറിഞ്ഞതെന്ന് പറയുന്ന ശ്രീമതി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവ‍ർ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവ‍ർത്തിച്ചു. 

അനുപമയ്ക്ക് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. മന്ത്രി ഇടപെട്ട സാഹചര്യത്തിൽ ഇനി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പാർട്ടിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതായിരുന്നു ന്യൂസ് അവറിലെ പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു. പക്ഷേ പി കെ ശ്രീമതി ഇടപെട്ടിട്ടും വിഷയത്തിൽ പാർട്ടിയുടെ സംരക്ഷണം കിട്ടിയത് അനുപമയുടെ മാതാപിതാക്കൾക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊലീസ് വിഷയങ്ങളിൽ ഇടപെടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും പൊലീസ് കേസെടുത്തില്ലെങ്കിൽ പി കെ ശ്രീമതിക്കും മേലെ പാ‍ർട്ടിയിൽ നിന്നും മറ്റ് ഇടപെടലുകൾ നടന്നുവെന്നും വ്യക്തം. 

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. ബൃന്ദാ കാരാട്ട് തന്നെ പിന്തുണച്ചുവെന്നും അനുപമ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കുന്ന പി കെ ശ്രീമതിയുടെ ന്യൂസ് അവർ വെളിപ്പെടുത്തൽ തിങ്കളാഴ്ച സഭ വീണ്ടും തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിനും ആയുധമാകും. 

click me!