
തിരുവനന്തപുരം: പ്രായം തെളിയിക്കുന്ന രേഖകളടക്കമുളള തെളിവുകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കി കുംഭമേള വൈറല്‍ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നുമുളള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. തന്‍റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സിജെഎം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഈ കേസിലാണ് മജിസ്ട്രേറ്റിനു മുന്നിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ രഹസ്യമൊഴി നല്‍കുന്ന ഘട്ടത്തിലാണ് തന്‍റെ പ്രായവുമായി ബന്ധപ്പെട്ട രേഖകളും പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന കാര്യമടക്കം പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. തന്‍റെ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചുമത്തിയ കേസെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
പെണ്‍കുട്ടിക്ക് ഏഴു വയസുളളപ്പോള്‍ എടുത്ത ആധാര്‍ കാര്‍ഡടക്കമുളള രേഖകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കിയതായി അഭിഭാഷകന്‍ അറിയിച്ചു. വ്യാജരേഖകളുണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. മധ്യപ്രദേശ് പൊലീസ് എടുത്ത പോക്സോ കേസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് അന്വേഷണത്തിന് കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും കഴിഞ്ഞിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam