
ദില്ലി : മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിന് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കൾക്കായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് കേരളത്തിൽ കുറ്റമാണോയെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ചോദ്യം. 'മല്ലു ഹിന്ദു' എന്ന ഒരു ഗ്രൂപ്പ് ആൾ ഉണ്ടാക്കിയെന്ന പേരിൽ പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇരയാക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നതെന്ന് വിഎച്ച് പി കുറ്റപ്പെടുത്തി.
'മൊബൈൽ ഹാക്ക് ചെയ്തതാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. മെസേജുകളും ഗ്രൂപ്പിൽ അയച്ചിട്ടില്ല, മറ്റ് മതസ്ഥരുണ്ടാക്കിയ ഗ്രൂപ്പുകളും സർക്കാർ നിരോധിക്കുമോയെന്നും വിഎച്ച്പി വക്താവ് വിനോദ് ബന്സാൽ ചോദിക്കുന്നു. ഹിന്ദു വിരുദ്ധ, ജിഹാദി, മിഷിനറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്നും വിഎച്ച്പി ചോദ്യമുയര്‍ത്തുന്നു.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആദ്യം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ഉണ്ടായെന്ന് കണ്ടെത്തിയെന്നും പിന്നീട് വിശദീകരിച്ചു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽ വന്നതെന്ന് സ്കീൻ ഷോട്ടിൽ നിന്നും വ്യക്തമായിരുന്നു.
ഹാക്കർമാർ തൻറെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻറെ വിശദീകരണം. പക്ഷെ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam