
കൊല്ലം: കിരണ്‍ കുമാറിന് (Kiran Kumar) പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മകള്‍ അനുഭവിച്ചതിന്‍റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കും. കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മകന്‍റെയും മകളുടെയും പേരില്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കിരണിന്‍റെ പെങ്ങള്‍ക്ക് 100 പവന്‍ കൊടുത്തിരുന്നതായും വിസ്‍മയയ്ക്ക് നിങ്ങളെന്ത് കൊടുക്കുമെന്നായിരുന്നു കിരണിന്‍റെ വീട്ടില്‍ കല്ല്യാണത്തിന് മുമ്പ് പോയപ്പോള്‍ ഞങ്ങളോട് ചോദിച്ചത്. അന്ന് അത് എതിര്‍ത്ത് പോയിരുന്നെങ്കില്‍ വിസ്മയ ഇന്ന് ജീവിച്ചിരുന്നേനെ. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് ആരും കുട്ടിയെ കൊടുക്കരുതെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു. അച്ഛനോട് ഫോണില്‍ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരണമെന്ന് വിസ്മയ ആവശ്യപ്പെട്ടതിന് പിന്നാലെ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ കോളേജില്‍ നിന്ന് കിരണ്‍ വിസ്മയയെ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും വിസ്‍മയയുടെ അമ്മ പറഞ്ഞു.
കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam