
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍. മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും വിസ്മയ അച്ഛന്‍ ത്രിവിക്രമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്.
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
Read More : വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ
വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ആത്മഹത്യ നടന്നിട്ട് അടുത്ത മാസം 21 ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കിരൺ കുമാർ കുറ്റക്കാരനെന്ന വിധി വന്നത് . വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്മയ.