
തിരുവനന്തപുരം: സംസ്ഥാനത്തിന് ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങും. വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ കപ്പലെത്തിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് സർക്കാറിന് നേരത്തെ നൽകിയ ഉറപ്പ്. പുതിയ സാഹചര്യത്തിൽ സെപ്റ്റംബറോടെ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് അദാനി പോർട്സിൻറെ പുതിയ സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.
വർഷങ്ങളായി കണ്ട സ്വപ്നത്തിലേക്കുള്ള ദൂരം കുറയുന്നു. ഒക്ടോബറിൽ ക്രെയിനുമായി ആദ്യ കപ്പലെത്തിയതു മുതൽ തുറമുഖ നിർമ്മാണം അതിവേഗത്തിലാണ്. പിന്നാലെ നാലു കപ്പലുകൾ കൂടി വന്നു. സംസ്ഥാനത്തിൻരെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തിൻറെ അഭിമാന പദ്ധതി പറഞ്ഞതിലും നേരത്തെ പ്രവർത്തനക്ഷമമാകുമെന്നാണ് പുതിയ വിവരം.
തുറമുഖ നിർമ്മാണത്തിന് വർഷങ്ങളായി മേൽനോട്ടം വഹിച്ച സിഇഒ രാജേഷ് ഝാ ഗുജറാത്തിലേക്ക് മടങ്ങുകയാണ്. പകരമാണ് പുതിയ സിഇഒയുടെ വരവ്. അടുത്തിടെ വിഴിഞ്ഞത്തേക്ക് ടിപ്പറിൽ കൊണ്ട് വന്ന കല്ല് വീണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അനന്ദുവെന്ന ബിഡിഎസ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവമുണ്ടായി. അനന്തുവിൻറെ കുടുംബത്തിന് ഉടൻ അർഹമായ സഹായം നൽകുമെന്നാണ് അദാനി ഗ്രൂപ്പിൻറ ഉറപ്പ്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. 2960 മീറ്റർ ബ്രേക്ക് വാട്ടറിൻറെ പണിതീർന്നു. 800 മീറ്റിർ ബെർത്തിൽ 600 മീറ്ററും പൂർത്തിയായി. മെയ് മാസത്തിൽ ട്രയൽ റൺ തുടങ്ങാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam