രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കൈക്കൂലി കേസുകളിൽ ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു
ഡൽഹി: രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കൈക്കൂലി കേസുകളിൽ ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനികളുടെ ബില്ലുകൾ പാസാക്കുന്നതിനും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങൾ നൽകുന്നതിനുമായി കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തുവെന്ന ആരോപണത്തിലാണ് അറസ്റ്റ്. പ്രതികളുടെ ഓഫീസുകളിലും വസതികളിലും നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും മറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തു.
ജയ്പൂരിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ
നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ജയ്പൂർ ഡിവിഷനിലെ ഓഫീസ് സൂപ്രണ്ട്, സ്വകാര്യ കമ്പനിയുടെ ബില്ലുകൾ അനുകൂലമായി പാസാക്കുന്നതിന് കൈക്കൂലി വാങ്ങിയതായി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരുമായും മറ്റ് ജീവനക്കാരുമായും ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
ഓഗസ്റ്റ് 13-ന് നടത്തിയ അന്വേഷണത്തില്‍ ഓഫീസ് സൂപ്രണ്ട്, അസിസ്റ്റന്റ് ഫിനാൻഷ്യൽ അഡ്വൈസർ, സീനിയർ സെക്ഷൻ ഓഫീസർ എന്നിവരെയും സ്വകാര്യ കമ്പനി ജീവനക്കാരനെയും സി.ബി.ഐ പിടികൂടി. ഇവരിൽ നിന്ന് 1.46 ലക്ഷം രൂപ കണ്ടെടുത്തു. തുടർന്ന് ജയ്പൂരിലും ഡൽഹിയിലുമുള്ള വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷത്തോളം രൂപയുടെ പണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ബിക്കാനീരിൽ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ
നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ബിക്കാനീർ ഡിവിഷന് കീഴിൽ കരാർ പ്രവൃത്തികൾ നടത്തുന്ന കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 13-ന് സീനിയർ സെക്ഷൻ ഓഫീസറെയും അക്കൗണ്ട് അസിസ്റ്റന്റിനെയും കൊൽക്കത്ത കമ്പനിയിലെ ജീവനക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.20 ലക്ഷം രൂപ കൈക്കൂലിപ്പണം കണ്ടെടുത്തു. ബിക്കാനീറിലും ജയ്പൂരിലും നടത്തിയ തെരച്ചിലിൽ കേസിന് ആസ്പദമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടി.
ഭിലായിൽ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഭിലായിലെ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്‌സ് ഉദ്യോഗസ്ഥനാണ് ഇയാൾ. തീർപ്പുകൽപ്പിക്കാത്ത ബില്ലുകൾ മാറുന്നതിനായി പരാതിക്കാരനിൽ നിന്ന് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് ചർച്ചകൾക്ക് ശേഷം 1 ലക്ഷം രൂപയ്ക്ക് ധാരണയാവുകയും ചെയ്തു. അന്വേഷണത്തിൽ മുൻകൂറായി കൈക്കൂലിയുടെ ആദ്യ ഗഡുവായ 50,000 രൂപ വാങ്ങി നൽകിയ ഇടനിലക്കാരനെയും ഉദ്യോഗസ്ഥനെയും സി.ബി.ഐ പിടിയിലാക്കി.തുടർന്ന് റായ്പൂരിലെയും ഭിലായിലെയും വീടുകളിലും ഓഫീസുകളിലും നടത്തിയ തിരച്ചിലിൽ 77 ലക്ഷം രൂപയും 14 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും സി.ബി.ഐ പിടിച്ചെടുത്തു. ഓഗസ്റ്റ് 14-ന് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 4 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് കേസുകളിലും അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ അറിയിച്ചു.



