
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം.
വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ്
കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും
23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക. എയർ ട്രാഫിക് കണ്ട്രോൾ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനമെല്ലാം ഇതിൽ ഭദ്രം.
വ്യാഴാഴ്ച കപ്പൽ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവെൽപ്പ്. പിന്നെ ട്രയൽ കാലം. അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam