
തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസിലെ അഞ്ചംഗ സംഘം സാഹസികമായി ഒഡീഷയിൽ നിന്ന് പിടികൂടി. ഒഡീഷയിലെ കോരാപൂർ സ്വദേശി മഹേന്ദ്ര സിസ (21) യെയാണ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്. ജനുവരി 10ന് കോവളം മുക്കോല ബൈപ്പാസിൽ നാല് കിലോഗ്രാം കഞ്ചാവും പൂന്തുറയിൽ നിന്ന് 53 കിലോഗ്രാം കഞ്ചാവ് ശേഖരവും സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിനൊടുവിലാണ് മുഖ്യ പ്രതി പിടിയിലായത്. ബൈപ്പാസിൽ നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് മഹേന്ദ്ര സിസയെ കുറിച്ച് വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സുഹൃത്തിൽ നിന്ന് ഫോട്ടോയും ഫോൺ നമ്പരും കണ്ടെത്തിയ വിഴിഞ്ഞം പൊലീസ് സംഘം പ്രതിയെ തേടി ഒഡീസയിലെത്തുകയായിരുന്നു.
മൊബൈൽ കോൾ പിന്തുടർന്ന് ഒഡീഷയിലെ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഗ്രാമത്തിൽ നിന്ന് പുറത്തെത്തിച്ച് 11മണിക്കൂർ നീണ്ട സാഹസികതയ്ക്കൊടുവിലാണ്. കൊരാപൂർ സ്റ്റേഷൻ പരിധിയിലെ പദ്വവയിൽ വെച്ച് ഇയാൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാർ കുറുകെയിട്ട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള നാല് പേർക്കും കഞ്ചാവ് കച്ചവടമാണ് തൊഴിൽ എന്നും ഏക്കർ കണക്കിന് സ്ഥലങ്ങളിൽ ഇവർ കഞ്ചാവ് കൃഷി ചെയ്യുന്നതായും പൊലീസ് പറഞ്ഞു. പ്രതിയെ പിടി കൂടിയതിനെ തുടർന്ന് പലവിധ പ്രലോഭനങ്ങൾ ഉണ്ടായെങ്കിലും വഴങ്ങാതെയാണ് പ്രതിയുമായി പൊലീസ് സംഘം വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം എസ്ഐ എം പ്രശാന്ത്, ഗ്രേഡ് എസ്ഐ യേശുദാസൻ, എസ്‌സിപിഓ വിനയകുമാർ, സിപിഒ റജിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam