
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. കരയിലൂടെയുള്ള റെയിൽ പാതയ്ക്കായിരുന്നു നേരത്തെ അനുമതി. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്.
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് പാരിസ്ഥിതിക മന്ത്രാലയം തിരിച്ചയത്. സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാതയ്ക്ക് എതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ വരെയാണ് നിർദിഷ്ട തുരങ്ക പാത. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
തുടക്കത്തിൽ കരയിലൂടെയുള്ള റെയിൽപാതയ്ക്കാണ് അനുമതി തേടിയത്. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ജനം എതിർപ്പ് അറിയിച്ചതോടെയാണ് പാത ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നഷ്ടം 100 കോടിയെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ എന്ത് വിട്ട് വീഴ്ചകൾ ചെയ്തും വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമര സമിതിയുമായും കമ്പനിയുമായും ചർച്ചകൾ നടത്തും. സംസ്ഥാന താല്പര്യം സംരക്ഷിച്ച് മുന്നോട്ടു പോകും. സമരം നീണ്ടു പോകുമ്പോൾ അസംസ്‌കൃത വസ്തുക്കൾ എത്താൻ തടസങ്ങൾ നേരിടുന്നുണ്ട്. കാലതാമാസം വരും എന്ന കമ്പനി വാദം നിലവിലെ സാഹചര്യത്തിൽ മുഖവിലക്ക് എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam