
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് പരിപാടിയിലെ പരിഭാഷയിലെ പിഴവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പള്ളിപ്പുറം ജയകുമാർ. ഏഷ്യാനെറ്റ് ന്യൂസിനോട് മാത്രമായി നടത്തിയ പ്രതികരണത്തിലാണ് വേദിയിൽ സംഭവിച്ചതെന്ത് എന്നതിൽ വിശദീകരണം നൽകിയത്.
ഓഡിയോ ഔട്ട്‌പുട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ശരിയായി കേൾക്കാൻ കഴിഞ്ഞില്ല, തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചുവെന്നും ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രിക്ക് തെറ്റ് മനസ്സിലായി എന്ന് ബോധ്യപ്പെട്ടപ്പോൾ തിരുത്താൻ ആലോചിച്ചെങ്കിലും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നതിനാൽ അത് സാധിച്ചില്ല. ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നാണ് തന്നെ വിളിച്ചത്. താൻ കുഞ്ഞുനാൾ മുതലേ ബിജെപി അനുഭാവിയാണ്. നൂറിലധികം മാൻ കി ബാത്ത് എപ്പിസോഡുകൾ പരിഭാഷ ചെയ്തിട്ടുണ്ട്. വന്ദേഭാരത് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം താൻ തന്നെയാണ് പരിഭാഷ ചെയ്തത്. ഇത്തവണയും പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തേ തനിക്ക് നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി എത്തിയ ശേഷം ഒരു എസ്‌പിജി ഉദ്യോഗസ്ഥൻ വന്ന് കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തതായി പറഞ്ഞിരുന്നു. ഓഡിയോ പ്രശ്നം മൂലം ശരിയാം വിധം കൂട്ടിച്ചേർത്ത കാര്യങ്ങൾ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.