
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. താരത്തിനൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.
ഈ ആരോപണം ഉന്നയിച്ച താരത്തിൻ്റെ മൊഴി ഇന്ന് പൊലീസ് സംഘം കൊച്ചിയിൽ വച്ച് രേഖപ്പെടുത്തി. സിനിമാ താരങ്ങളടക്കം ഏഴ് പേർക്കെതിരെ നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പൊലീസ് പിന്നീട് തീരുമാനമെടുക്കും. മൊഴിയെടുക്കൽ 10 മണിക്കൂർ നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർ നടപടികളിലേക്ക് കടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam