'മെഡിക്കല്‍ ബിരുദമുള്ള ഐഎഎസുകാരുണ്ടായിട്ടും മറവിരോഗമുള്ള സസ്‌പെന്‍ഷന്‍കാരന് ചുമതല': വിമര്‍ശിച്ച് വിടി ബല്‍റാം

By Web TeamFirst Published Mar 23, 2020, 12:12 PM IST
Highlights

 ശ്രീറാം വെങ്കിട്ടരാമനെ സര്‍‍വ്വീസില്‍‍ തിരിച്ചെടുത്തതിനെതിരെ വി ടി ബല്‍റാം...'മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിൻ്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!'

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ വി ടി ബല്‍റാം എംഎല്‍എ. ഡോക്ടറും കമ്മ്യൂണിറ്റി മെഡിസിനില്‍ വിദേശത്ത് നിന്ന് പരിശീലനം ലഭിച്ചതുമായ ശ്രീറാമിന്റെ സേവനം കൊവിഡ് കാലത്ത് ഉപയോഗപ്പെടുത്താമെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. കേരള കേഡറിലെ മെഡിക്കല്‍ ബിരുദമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ നിരത്തിയ കുറിപ്പില്‍ മറവിരോഗമുള്ള,സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണെന്നും വിമര്‍ശിച്ചു.

 വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ഡോ. ആശാ തോമസ്
ഡോ. വി. വേണു
ഡോ. എ. ജയതിലക്
ഡോ. കെ. ഇളങ്കോവൻ
ഡോ. ഉഷ ടൈറ്റസ്
ഡോ. ശർമ്മിള മേരി ജോസഫ്
ഡോ. രത്തൻ കേൽക്കർ
ഡോ. എം ബീന
ഡോ. വാസുകി
ഡോ. കാർത്തികേയൻ
ഡോ. അദീല അബ്ദുള്ള
ഡോ. ചിത്ര എസ്
ഡോ. ദിവ്യ എസ് അയ്യർ
ഡോ. രേണു രാജ്
ഡോ. നവ്ജ്യോത് ഖോസ

കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരിൽ മെഡിക്കൽ ബിരുദമുള്ളവരാണിവരെല്ലാം. ഇനിയുമുണ്ട് പല പേരുകളും. പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൂടിയാണ്.

എന്നിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിൻ്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 

 

click me!