
തിരുവനന്തപുരം: വാളയാർ കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിർത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു.
അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതുവരെയും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ അനിശ്ചിത കാല നിരാഹാരത്തിലാണ്. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് നിരാഹാര സമരം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് പോക്സ് കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതി പുനരന്വേഷ അനുമതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam