
ദില്ലി: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വാളയാര്‍ കേസില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും അലംഭാവം ഇതിനോടകം വിമര്‍ശന വിധേയമായതിന് പിന്നാലെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന നിരീക്ഷണം ദേശീയ പട്ടികജാതി കമ്മീഷനും മുമ്പോട്ട് വയ്ക്കുന്നത്. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്‍റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി നേരിട്ട് ഹാജരാകാന്‍ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ദില്ലിയില്‍ പറഞ്ഞു. തിങ്കളാഴ്ച ദില്ലിയിലെ പട്ടികജാതി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ 29 ന് കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യം കുട്ടികളുടെ രക്ഷിതാക്കള്‍ കമ്മീഷന് മുന്നിലും ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam