സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.
മലപ്പുറം: വഖഫ് ബോർഡ് (waqf board) നിയമന വിഷയത്തിൽ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ (k t jaleel) അഭിപ്രായപ്പെട്ടു. സമസ്തയിലെ(samsatha) തന്നെ മുസ്ലീം ലീഗ് (muslim league) അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.
സർക്കാരിനെ സംബന്ധിച്ച് ഇതിൽ മുന്നോട്ട് പോക്ക് ഉണ്ടാവുക എന്നതാണ് പ്രധാനം. മുസ്ലീം ലീഗ് ഉണ്ടാക്കിയ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി പിരിച്ചു വിടണം. അത് തട്ടിക്കൂട്ട് കോർഡിനേഷനാണ്. ലീഗ് അനുകൂലികളായ സമസ്തയുടെ മൂന്നാം നിര നേതാക്കളെ കൊണ്ട് വന്ന് സമസ്തയുടെ അഭിപ്രായമാക്കാനുള്ള ലീഗ് ശ്രമമാണ് പൊളിഞ്ഞത് എന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്ലിം ലീഗ് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.
കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമില്ല. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി. പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ നാളെ പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം സർക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.