
തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത മിഠായികൾ സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പരിസരപ്രദേശങ്ങളിലെ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികൾ നശിപ്പിച്ചതായും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
വിദ്യാർത്ഥികൾ മിഠായി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വിദ്യാർത്ഥികൾ സ്കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽനിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.
2. കൃത്രിമ നിറങ്ങൾ, നിരോധിച്ച നിറങ്ങൾ എന്നിവ അടങ്ങിയ മിഠായികൾ ഉപയോഗിക്കാതിരിക്കുക.
3. ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.
4.ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക.
5. കൊണ്ടുനടന്ന് വിൽക്കുന്ന റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിട്ടായി ഒരിക്കലും വാങ്ങി കഴിക്കരുത്. നിരോധിച്ച റോഡമിൻ - ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിക്കുന്നു.
അതേസമയം, ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam