3.6 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാം, കടലാക്രമണത്തിനും സാധ്യത, സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

By Web TeamFirst Published Jul 1, 2022, 9:44 PM IST
Highlights

ശക്തമായ കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി മുതൽ ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 

തീരദേശത്തുള്ളവർ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കണം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. 

3. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

ഞായറാഴ്ച മുതൽ മഴ ശക്തിപ്പെടും

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യത. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക.  അറബികടലിൽ  പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിലും ശക്തി പ്രാപിക്കും.  മെയ്‌ 29 ന്  കാലവർഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ഏറ്റവും കൂടുതൽ മഴ  ഇന്നലെ രേഖപ്പെടുത്തിയത് കാസർകോട് ജില്ലയിലെ ഉപ്പളയിലാണ്.  

click me!