
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാകുമോ എന്ന കാര്യത്തിൽ പഠനം തുടങ്ങി. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ ട്രാഫിക് സ്റ്റഡി നടത്തുന്നത്.
ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് വിമാനത്താവളത്തിലേക്കാണ് വാട്ടർ മെട്രോ പരിഗണിക്കുന്നത്. ട്രാഫിക് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ ആലുവ-എയർപോർട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. ബോട്ട് സർവീസ് നടത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ, യാത്രക്കാരുടെ പ്രതീക്ഷിത എണ്ണം എത്ര എന്നത് ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിശോധിക്കും. ആലുവയിൽ നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം എട്ട് കിലോമീറ്ററാണ്. പദ്ധതി യാഥാർത്ഥ്യമായാൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന വിലയിരുത്തലുണ്ട്.
വാട്ടർ മെട്രോയ്ക്കായി വിവിധ റൂട്ടുകൾ മുൻപേ നിർദേശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലുവ - എയർപോർട്ട് കണക്ഷൻ. കൊച്ചി മെട്രോയുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാർഗമായി ഇതിനെ കാണുന്നു. പദ്ധതി നടപ്പായാൽ വിവിധ ഗതാഗത സംവിധാനങ്ങൾ ഒന്നിക്കുന്ന ട്രാൻസിറ്റ് ഹബ്ബായി വിമാനത്താവളം മാറാനിടയുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ അന്തിമ തീരുമാനം സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഇപ്പോൾ വാട്ടർ മെട്രോയുടെ ഭാഗമായി 20 ബോട്ടുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. നിർമാണം പൂർത്തിയായ മൂന്ന് ബോട്ടുകൾ കൂടി കൊച്ചി കപ്പൽശാല ഉടൻ കൈമാറും. ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പുതിയ റൂട്ട് കടമക്കുടിയാണ്; അവിടെയുള്ള നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കടമക്കുടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam