
കൽപ്പറ്റ: വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ (Akshay mohan) മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ പിതാവ് മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് ലഹരിക്കടിമപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വെൺമണി ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ: വെൺമണിയിൽ ( Alappuzha venmani ) വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ (Double murder case ) കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും.
2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് എ പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.