
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജൂൺ 6, 7 തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.
റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. തൃശ്ശൂരിൽ മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് യുബിഎംസി സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. കൊച്ചിയിലും കോഴിക്കോടും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള വീടുകളിലും വെള്ളക്കെട്ടുണ്ടായി. അതിനിടെ, വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam