മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്, കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം

Published : Jul 07, 2026, 04:53 PM ISTUpdated : Jul 07, 2026, 04:57 PM IST
meppadi landslide

Synopsis

മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു

കൽപ്പറ്റ: മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. നിലവിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ്.

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണ്.-പിണറായി വിജയൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമഴപ്പെയ്ത്ത്, ഭീതിതമായി ഇരച്ചെത്തി ദുരന്തം, കള്ളാടിയിൽ സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 സിപിഎം പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കോടതി