
വയനാട്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. രണ്ട് ഇടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന മകന്‍റെ ആവശ്യപ്രകാരമായിരുന്നു നടപടി. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് സംസ്കാരം നടത്തിയത്. രാജമ്മയുടെ ബന്ധുക്കളും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
രാജമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കുന്നതിന് അനുമതി തേടി മകൻ അനിൽ എട്ട് മാസത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടികൾക്കുള്ള ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങിയത്. ഉരുൾപ്പൊട്ടല്‍ ദുരന്തത്തില്‍ അനിലിന്‍റെ കുടംബത്തില്‍ നിന്ന് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സഹോദരന്‍റെ രണ്ട് മക്കളും സഹോദരിയുടെ മകനും ഒപ്പം അമ്മയും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്താൻ തന്നെ ദിവസങ്ങളോളം എടുത്തു. ദുരന്തം ഉണ്ടായ ഒന്നരമാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനയിലൂടെ അമ്മ രാജമ്മയെ പുത്തുമലയില്‍ രണ്ട് ഇടത്തായാണ് അടക്കിയതെന്ന് തിരിച്ചറിയത്.
സംസ്കര സ്ഥലത്തുള്ള 213 നമ്പർ സ്ഥലത്താണ് രണ്ടാമത്തെ മൃതദേഹ ഭാഗം ഉണ്ടായിരുന്നത്. അന്ന് മുതല്‍ കളക്ടറേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു അനില്‍. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ സംസ്കരിച്ച മൃതദേഹ ഭാഗങ്ങള്‍ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി ഒന്നിച്ച് സംസ്കാരിച്ചിട്ടുണ്ട്. എന്നാല‍്‍ തുടക്കത്തില്‍ ഉണ്ടായതിനെ അപേക്ഷിച്ച് ഇത്തരം വിഷയങ്ങളില്‍ മെല്ലപ്പോക്കാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഉയരുന്ന വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam