
കൽപ്പറ്റ : വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം ദുരന്തഭൂമിക്ക് സമീപത്തുളള വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കുകയായിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്സും അടങ്ങുന്ന രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണെയാണ് രക്ഷപ്പെടുത്തിയത്. തിരച്ചിൽ സംഘമാണ് പടവെട്ടിക്കുന്നിലെ വീട്ടിൽ ഇവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.
രാവിലെയാണ് നാല് പേരെ രക്ഷപ്പെടുത്തിയെന്ന വിവരം സൈന്യം പുറത്ത് വിടുന്നത്. ഉരുൾപൊട്ടിയ പ്രദേശത്തിന് വലതുഭാഗത്തെ പ്രദേശത്തായിരുന്നു ഇവരുണ്ടായിരുന്നത്. ഉരുൾപൊട്ടലുണ്ടായിട്ടും ഇവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടത് പ്രകാരം ഇവർ ബന്ധുവീട്ടിലേക്ക് മാറാൻ തയ്യാറായി.
നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam