മൃതദേഹങ്ങൾ കൊണ്ടുവന്നത് മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടി; പുത്തുമലയിൽ തെരച്ചിൽ തുടങ്ങി

By Web TeamFirst Published Aug 10, 2019, 10:24 AM IST
Highlights

സൈന്യത്തിനും എൻഡിആര്‍എഫ് പ്രവര്‍ത്തകര്‍ക്കും പുത്തുമലയിലേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്. 

വയനാട്: കനത്തമഴയിൽ വൻ  ദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെ ഉരുൾപ്പൊട്ടൽ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. സൈന്യത്തിനും എൻഡിആര്‍എഫ് പ്രവര്‍ത്തകര്‍ക്കും വരെ പുത്തുമലയിലേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷം ദുരന്തത്തിൽ അകപ്പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം. 

ആ പ്രദേശത്തേക്കുള്ള വഴിയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങൾ പോലും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളപ്പാച്ചിലിന് കുറുകെ വലിയ വടം വലിച്ചു കെട്ടി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. 

ദൃശ്യങ്ങൾ കാണാം: 

"

നൂറ് ഏക്കറോളമാണ് ഉരുൾപ്പൊട്ടലിൽ കുത്തിയൊഴുകിപ്പോയത്. കല്ലും മണ്ണും ചെളിയലും രണ്ടാൾപ്പൊക്കത്തിൽ വരെ അടിഞ്ഞ് കൂടിയ പ്രദേശത്ത് നിന്നാണ് സൈന്യത്തിനും എൻഡിആര്‍എഫ് സംഘത്തിനും ഫയര്‍ഫോഴ്സിനും എല്ലാം രക്ഷാ പ്രവര്‍ത്തനം തുടങ്ങേണ്ടത്. രക്ഷാ പ്രവര്‍ത്തനം പ്രദേശത്ത് ഏറെ ദുഷ്കരമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: പുത്തുമലയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ഉരുൾപ്പൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതായ അവസ്ഥയാണ് പുത്തുമലയിൽ ഉള്ളത്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികളുടെ രണ്ട് പാടികളും ഇരുപതോളം വീടുകളും എട്ട് കുടുംബങ്ങൾ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകളും ആരാധനാലയങ്ങളും കടകളും അടക്കം എല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്. ദുരന്തം ഉണ്ടായി രണ്ട് ദിവസമാകുമ്പോഴും ദുരന്തത്തിന്‍റെ വ്യാപ്തി അളക്കാൻ പോലും ആകാത്ത അവസ്ഥയാണ് പുത്തുമലയിൽ ഉള്ളത്. 

click me!