
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങിയതിന് പിന്നാലെ ലക്കിടിയിൽ സംഘർഷം. ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിലാണ് വാഹനങ്ങൾ തടഞ്ഞത്. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്ന് പ്രവർത്തരിലൊരാൾ പ്രതികരിച്ചു. വയനാടൻ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോൺഗ്രസ് പ്രവർത്തകൻ ചോദിച്ചു. ഹർത്താൽ അനുകൂലികളെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. അതേസമയം രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് ഹർത്താലിനെ വിമർശിച്ച എൽഡിഎഫ് നേതാക്കൾ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam