
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിന് വീണ്ടും ഫോൺകോൾ. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറയുന്നു. ബന്ധുവിന്റെ ഫോണിലേക്കാണ് യുവതി വിളിച്ചത്. എന്നാൽ വിവരം പൊലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറയുന്നുണ്ട്.
'നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പൊലീസിൽ അറിയിക്കരുത്.'-യുവതി പറയുന്നു. ഫോണ്‍വിളിയുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ 5ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ഫോണ്‍കോൾ വന്നത്.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, കുട്ടിയെ കാണാതായിട്ട് 6 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കൊല്ലം സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് വിവരം. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു.
കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിർത്തി പ്രദേശമായ
കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.
വിവരം കിട്ടിയാൽ അറിയിക്കുക
9946923282, 9495578999
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam