
കടുത്ത ചൂടിൽ വലഞ്ഞ് കേരളം. 2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഈ മാസം 26 ന് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും മെയ് മാസവും ചൂട് കാരണം കഠിനമായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °സെലഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °സെലഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ° വരെയും; തിരുവനന്തപുരം ജില്ലയിൽ 36° വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാൾ നാല് മുകൽ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്.
തൃശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് (24-04-26) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്. സ്ഥാപനങ്ങൾക്ക് അത്യാവശ്യസാഹചര്യങ്ങളിൽ ഓൺലൈനായി ക്ലാസ്സുകൾ നടത്താവുന്നതാണ്. സർവകലാശാലകൾ/ബോർഡുകൾ, സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾക്കും അവധി ബാധകമ ല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam