
മലപ്പുറം: സിപിഎം നേതാവ് എകെ ബാലൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മാറാട് കലാപത്തെക്കുറിച്ച് എകെ ബാലൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് റസാഖ് പാലേരി പറഞ്ഞു. കേരള സമൂഹത്തോട് മാപ്പ് പറയണം. വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണിത്. വെള്ളാപ്പള്ളിയും, എകെ ബാലനും ഒരേ ലൈനിലാണ് സംസാരിക്കുന്നത്. എല്ലാം പറയുന്നത് ഒരേ സോഴ്സിൽ നിന്നുമാണെന്നും റസാഖ് പാലേരി പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് റസാഖ് പാലേരി പ്രതികരിച്ചത്.
മുന്നണി രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ വെൽഫെയർ പാർട്ടി തേടുമെന്നും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചുവെന്നും റസാഖ് പാലേരി പറഞ്ഞു.
ജമാഅത്തിനെ ടൂൾ ആക്കിയുള്ള സിപിഎം നീക്കം അപകടകരമാണെന്നും അതിൽ നിന്ന് സിപിഎം പിന്മാറണമെന്നും ജമാ അത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാൻ. സംഘ പരിവാറിനെ തടയുന്നതിന് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല ബാധ്യതയെന്നും മുജീബ് റഹ്മാൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജമാ അത്തെ ഇസ്ലാമി അമീർ.
ജമാ അത്തെ ഇസ്ലാമി എന്ത് വർഗീയ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് സിപിഎം വ്യക്തമാക്കണം. ഒരു കേസെങ്കിലും ഈ 10 വർഷത്തിനിടെ കേരളത്തിൽ എൽഡിഎഫ് സർക്കാർ ഇത്തരത്തിൽ എടുത്തിട്ടുണ്ടോ. ഈ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താൻ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിനെ സഹായിച്ചിട്ടുണ്ട്. ബാലൻ അഭിനവ ഗീബൽസ് ആകരുത്. സിപിഎമ്മിൽ വിവേകമുള്ളവർ ഉണ്ടെങ്കിൽ ബാലനെ തിരുത്തണം. ജമാ അത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്നും മൗദൂദി ഒരിക്കലും ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
അതേസമയം, എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. ബാലന്റേത് വർഗീയ പ്രസ്താവനയാണെന്നും സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
എകെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു. യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വലിയ രീതിയിൽ പ്രചരിപ്പിച്ച 'അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി' സഖ്യം എന്ന വർഗീയ തിയറിയുടെ തുടർച്ചയാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചു.
ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതിയും (ഇസ്ലാമോഫോബിയ) മുസ്‌ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സിപിഎം പരീക്ഷിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് പകരം വംശീയമായ അധിക്ഷേപങ്ങളാണ് ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കുറ്റപ്പെടുത്തി. സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam