
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സർക്കാർ ഒരുക്കി. ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന സംഘങ്ങൾക്കുള്ള ഇൻസെന്‍റീവായി 12.88 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചതാണിത്. ജൂലൈ, ആഗസ്‌ത് മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് പെൻഷൻ തുക എത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതിഫലമായാണ് ഇൻസെന്റീവ് നൽകുന്നത്.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. അതായത് വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതം ഓരോരുത്തരുടെയും കൈകളിലെത്തും. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അതിനിടെ വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.