
മലപ്പുറം: വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. മലപ്പുറത്ത് വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുന്നു. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചതിനു പിന്നാലെ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി.
വെസ്റ്റ് നൈൽ പനിയെക്കുറിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച കുട്ടിയുടെ മരണം. ഇതിന് മുമ്പും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും കെ കെ ഷൈലജ പറഞ്ഞത്.
Also Read: വെസ്റ്റ് നൈൽ പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗറിലെ ആറ് വയസ്സുകാരൻ മുഹമ്മദ് ഷാനാണ് ഇന്നലെ മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിന് പിന്നാലെ എ ആര്‍ നഗറിലും കുട്ടിയുടെ അമ്മയുടെ വീടായ തിരൂരങ്ങാടിയിലും വിദഗ്ദ്ധ സംഘം പരിശോധനക്കെത്തിയിരുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാത്ത രോഗമായതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടെതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത അറിയിച്ചു.
പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. ഈ ഭാഗത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണിട്ടില്ലെന്നതും രോഗം പടര്‍ന്നിട്ടില്ലെന്നതിന്‍റെ തെളിവാണ്. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
Also Read: വെസ്റ്റ് നൈൽ പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam